Kerala
കണ്ണൂർ: തന്റെ രാഷ്ട്രീയ ജീവിതത്തിലെ കനൽവഴികളിൽ നിഴലായി കൂടെനിന്ന പ്രിയ സഹപ്രവർത്തകന് കാപ്പാടൻ രമേശനെ സ്മരിച്ച് കെ. സുധാകരൻ എംപി. കോൺഗ്രസ് നിർമിച്ചു നൽകിയ കാപ്പാടൻ രമേശൻ സ്മാരക മന്ദിരത്തിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കവെയാണ് സുധാകരൻ വിതുമ്പിയത്.
"ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം കാപ്പാടൻ രമേശനാണ്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ കാലത്ത് എന്റെ സംരക്ഷണം നൂറ് ശതമാനം ഉറപ്പാക്കിയ എന്റെ പ്രിയപ്പെട്ട സഹോദരനായിരുന്നു അവൻ," സുധാകരൻ പറഞ്ഞു.
സിപിഎമ്മിന്റെ ആക്രമണങ്ങളിൽ നിന്ന് തന്നെ രക്ഷിക്കാൻ വീടിന് മുന്നിൽ കാവൽ നിന്ന കാപ്പാടൻ രമേശന്റെ ഓർമകൾ സുധാകരനെ കരയിപ്പിച്ചു. നാടിന്റെ ശബ്ദമായിരുന്നു അവനെന്നും ഏത് പ്രശ്നത്തിനും പരിഹാരം കാണാൻ അവനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സുധാകരൻ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. തന്റെ കൈപിടിച്ചു വളർന്നവരാണ് ഇന്നത്തെ കണ്ണൂരിലെ നേതാക്കളെന്നും കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും അദ്ദേഹം മുൻപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
Kerala
ന്യൂഡൽഹി: ലോക്സഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ. സുധാകരനെയും അടൂർ പ്രകാശിനെയും കണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഡൽഹിയിലെ സുധാകരന്റെ ഫ്ലാറ്റിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തിയത്.
കണ്ണൂരിൽ താൻ തന്നെ മത്സരിക്കുമെന്ന് കെ. സുധാകരൻ സ്വയം പ്രഖ്യാപിച്ചതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. എം.പിമാർ ആരും തന്നെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എംപിമാർ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പൊതുനിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കണ്ണൂരിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് സുധാകരൻ ആവർത്തിച്ചു. സുധാകരന് മാത്രം ഇളവ് നൽകിയാൽ മറ്റ് എം.പിമാരും ഇതേ ആവശ്യവുമായി എത്തുമെന്ന് നേതൃത്വം ഭയക്കുന്നു.
കണ്ണൂരിൽ സുധാകരന് പകരം അമൃത രാമകൃഷ്ണൻ, ടി.ഒ. മോഹനൻ എന്നിവരുടെ പേരുകൾ പാർട്ടി പരിഗണിക്കുന്നതായി സൂചനയുണ്ട്. ആറ്റിങ്ങലിൽ വീണ്ടും മത്സരിക്കാൻ സന്നദ്ധത അറിയിച്ച അടൂർ പ്രകാശുമായും സണ്ണി ജോസഫ് സംസാരിച്ചു. സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി എംപിമാരുടെ പ്രതിഷേധം തണുപ്പിക്കാനാണ് കെപിസിസി അധ്യക്ഷൻ നേരിട്ടെത്തിയത്.
അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സണ്ണി ജോസഫ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ, പാർട്ടിക്കുള്ളിലെ ഈ ഭിന്നത വരും ദിവസങ്ങളിൽ പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലേറ്റി നടക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്റെ ഫലമെന്നും സുധാകരന് പറഞ്ഞു.
ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. ഒമ്പത് വര്‍ഷമായി പിണറായി വിജയന് സംസ്ഥാനം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന് കരുതിയ സിപിഎമ്മിന് എതിരെയുള്ള കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന് പറഞ്ഞു.
District News
കണ്ണൂർ: സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ എന്നും ജീവിക്കുന്ന നേതാവാണ് സതീശൻ പാച്ചേനിയെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു.
അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷികത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ.
തന്റേതായ ശൈലി കൊണ്ടും പ്രവർത്തനം കൊണ്ടും പ്രവർത്തകർക്ക് ഒരു റോൾമോഡൽ ആയിരുന്നു സതീശൻ, ആർക്കും എപ്പോഴും കാണാൻ പറ്റുന്ന നേതാവ്. ആരുടെയും അടുത്ത് ഓടിയെത്തുന്ന നേതാവ് അതായിയിരുന്നു സതീശൻ.
ആരേയും വെറുക്കാതേയും വെറുപ്പി ക്കാതേയും പാർട്ടി പ്രവർത്തനം നടത്തിയത് അദ്ദേഹത്തിന്റെ പ്രത്യേക കഴിവായിരുന്നു. വിശാല മനസിനുടമയായ സതീശന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്നും സുധാകരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, പ്രഫ. എ.ഡി. മുസ്തഫ, മുൻ മേയർ ടി.ഒ. മോഹനൻ, സുരേഷ് ബാബു എളയാവൂർ, കെ. പ്രമോദ്, ടി. ജയകൃഷ്ണൻ, ഹക്കിം കുന്നേൽ, രാജീവൻ എളയാവൂർ, വി.വി. പുരു ഷോത്തമൻ, ശ്രീജ മഠത്തിൽ, അമൃത രാമകൃഷ്ണൻ, രജനി രമാനന്ദ്, റഷിദ് കവ്വായി, റിജിൽ മാക്കുറ്റി എന്നിവർ പ്രസംഗിച്ചു. സതീശൻ പാച്ചനിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.